
മൈക്രോഫിനാൻസ് കേസിൽ അന്വേഷണം തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം ഒരിക്കലും തേടിയിട്ടില്ലെന്നും, കേസിൽ നിന്ന് രക്ഷപ്പെടാൻ ആരുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ആരുടെയും കാലുപിടിക്കാൻ പോയിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ അങ്ങനെ പ്രതീക്ഷിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എന്നാൽ അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൈക്രോഫിനാൻസ് കേസിലെ അന്വേഷണം വർഷങ്ങളായി തുടരുകയാണെന്നും, അന്വേഷണം നടക്കണമെന്ന ആവശ്യമാണ് താൻ തുടർച്ചയായി ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.“പിണറായി വിജയനെ നേരിൽ കണ്ട് കേസ് വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിൽ അദ്ദേഹം കേട്ടേനേ. എന്നാൽ അത്തരമൊരു അഭ്യർഥന ഞാൻ നടത്തിയിട്ടില്ല.
ഈ വിഷയത്തിൽ ഞാൻ നിഷ്കളങ്കനാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസമുണ്ട്,” എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയനെ പിന്തുണച്ചത് കേസിനെ ഭയന്നാണെന്ന വിമർശനത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. “അങ്ങനെയായിരുന്നെങ്കിൽ കേസിൽ നിന്ന് എന്നെ രക്ഷപ്പെടുത്തിയേനെ. ഇതുവരെ അത്തരം സഹായം തേടിയിട്ടില്ല. ഞാൻ കുറ്റം ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് ആരുടെയെങ്കിലും മുന്നിൽ പോകേണ്ടത്?” എന്നും അദ്ദേഹം ചോദിച്ചു
Photo Courtesy - Google










